Tuesday, October 8, 2024

യാമിനിയ്ക്ക്

 


ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..


ഒരു കരം തന്നിലമൃതുചാലിച്ചു

മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും

പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും

ആധിതമസ്സിന്റെ ആധാര ശക്തി

ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ

ഒരു കരം തന്നിലമൃതുചാലിച്ചു

മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും

പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും

ആധിതമസ്സിന്റെ ആധാര ശക്തി

ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ


നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും

നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,

നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും

നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,

പ്രേമികള്‍, വൈദേഹികള്‍

പിന്നെ രോഗികള്‍, ദ്രോഹികള്‍,

നഷ്ടസഞ്ചാരികള്‍, നൃത്തം ചവിട്ടുന്ന നഗ്നദേഹങ്ങള്‍

നത്തിന്റെ കണ്ണുകള്‍, പിത്തപ്രകൃതികള്‍

കത്തുന്ന കണ്ണുമായ് കാമദാഹങ്ങള്‍


അഭയം തരും നിദ്രയേകുന്നു നീ

പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ

അഭയം തരും നിദ്രയേകുന്നു നീ

പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ

അമ്മയെപ്പോലെ താരാട്ടുന്നു

നീയെന്റെ മിഴികളെ ചുംബിച്ചടയ്ക്കുന്നു

സഖിയായ് ചാരെകിടന്നുലാളിയ്ക്കുന്നു

സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍

കിനാവിന്റെ താമരവളയും തരുന്നു

സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍

കിനാവിന്റെ താമരവളയും തരുന്നു


ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു

എന്തിനെന്നറിയാതെയെന്നും..

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട

കാളിന്ദിയായെന്റെ മുന്നില്‍

എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു

എന്തിനെന്നറിയാതെയെന്നും..


പ്രണയിപ്പു നിന്നെ ഞാന്‍ മൃതിയോളതുമല്ല

എന്‍ മൃതിയും നിന്‍ മടിയിലാകട്ടെ

അല്ലെങ്കില്‍ നീയെനെ മൃതിയുമാകട്ടെ..

ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി

സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ

ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു യുവതിയാം വിധവയെപ്പോലെ..


- അനില്‍ പനച്ചൂരാന്‍


No comments:

Post a Comment