Saturday, January 30, 2016

പ്രണയം എന്ന അനശ്വര സത്യം !



രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടനില്‍ നഷ്ടമായ തന്റെ കാമുകിയെ സ്വന്തമാക്കാന്‍ നോര്‍വുഡ് തോമസെന്ന 93കാരന്‍ ഒരു യാത്രപോകാനിറങ്ങുകയാണ്. ഈ വാലന്റൈന്‍സ് ദിനത്തിൽ വീണ്ടും പഴയ കാമുകിയായ ജോയ്‌സ് മോറിസിനെ കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് 72 വര്‍ഷത്തെ കാത്തിരിപ്പിന്റെ സുഖമുണ്ട്. 88കാരിയായ തന്റെ കാമുകിയെ കാണാനായി തന്റെ 93ആം വയസില്‍ ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരൊറ്റത്തേക്കാണ് തോമസ് പറക്കുന്നത്, അമേരിക്കയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക്.

രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമസേനയുടെ പാരാട്രൂപ്പറായിരുന്ന തോമസ്, ലണ്ടനിലെ വാരാന്ത്യങ്ങളിലെ സായാഹ്നങ്ങള്‍ മോറിസിനൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് അവരാ ആഴ്ചയിലും പിരിഞ്ഞത്. ഇതിനിടയിലാണ് അടിയന്തിരമായി തോമസിന് ഫ്രാന്‍സിലേക്ക് പോകേണ്ടിവന്നത്. അവിടെ നിന്നും യുദ്ധത്തിന് ശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ തോമസ് ഓര്‍മ്മയിലെ വിലാസം വെച്ച് വിവാഹാഭ്യര്‍ത്ഥനയുമായി മോറിസിന് കത്തയച്ചു.പക്ഷെ,അവര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഒടുവില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തോമസ് വിവാഹിതനുമായി. മൂന്നുകുട്ടികളുമായി വിര്‍ജീനിയയില്‍ തോമസിനൊപ്പം സന്തുഷ്ടജീവിതം നയിച്ച തോമസിന്റെ ഭാര്യ മരിച്ചത് ഈ അടുത്ത കാലത്താണ്. മോറിസാകട്ടെ,വിവാഹിതയായി ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 2 ആണ്‍മക്കളുണ്ടായശേഷം അവര്‍ പിന്നീട് വിവാഹമോചിതയായി.

പക്ഷെ, അന്ന് തോമസിന്റെ അഭ്യര്‍ത്ഥന നിഷേധിച്ചതില്‍ അവര്‍ക്ക് എല്ലാക്കാലത്തും ദുഖമുണ്ടായിരുന്നു. ഒടുവില്‍ ഈയടുത്ത ദിവസം,മകനോട് ഇന്റര്‍നെറ്റിലൂടെ ഒരാളെ കണ്ടുപിടിക്കാനാവുമോ എന്ന് മോറിസ് ചോദിക്കുകയും മകന്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു. 101-ആമത് വ്യോമസേനാ വിഭാഗത്തിലെ നോര്‍വുഡ് തോമസെന്ന് സെര്‍ച്ചുചെയ്ത മോറിസിന്റെ മകന്, 88ആം പിറന്നാള്‍ ദിനത്തില്‍ സ്‌കൈഡൈവ് നടത്തി ശ്രദ്ധനേടിയ തോമസിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ലഭിച്ചത്. ലേഖകനെ കണ്ടെത്തി,തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് അമ്മയ്ക്ക് മകന്‍ നല്‍കി.ആദ്യം ഫോണിലും പിന്നെ സ്‌കൈപ്പിലും അവർ സംസാരിച്ചു.


തോമസ് വിവാഹം കഴിച്ചതായും, തന്നെ സ്വന്തമാക്കാനായി നിലവിലെ ഭാര്യയെ ഒഴിവാക്കുകയാണെന്നും അന്ന് കത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയെന്നും അതിനാലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതെന്നും 72 വർഷത്തിന് ശേഷം മോറിസിന്റെ കുറ്റസമ്മതം.താൻ കത്തെഴുതുമ്പോൾ വിവാഹിതനായിരുന്നില്ലെന്ന് തോമസ്‌. നഷ്ടപ്പെട്ട വർഷങ്ങളെയോർത്തുള്ള വിതുമ്പലുകൾ. പിന്നെ കൗമാരപ്രണയിനികളെപ്പോലെ അവര്‍ സല്ലാപങ്ങളിലേര്‍പ്പെട്ടു.

ഒടുവിലവര്‍ തെറ്റിദ്ധാരണമൂലം നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ തന്നെ തീരുമാനിച്ചു. തമ്മില്‍ കാണാനും, ഒന്ന് കെട്ടിപ്പുണര്‍ന്ന് ആശംസനേരാനുമുള്ള ആഗ്രഹമാണ് ഇരുവര്‍ക്കുമുള്ളത്, ആ കാത്തിരിപ്പിലാണ് ഇരുവരും. രണ്ടാംലോകമഹായുദ്ധം വേര്‍പിരിച്ച ഈ പ്രണയിനികളെ വീണ്ടും യോജിപ്പിക്കാനായി ലോകമാകെയുള്ള മനുഷ്യര്‍ തോമസിന്റെ യാത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എയര്‍ന്യൂസിലണ്ട് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഗോഫണ്ട്മി എന്ന ഗ്രൂപ്പ്ഫണ്ടിംഗ് വെബ്‌സൈറ്റ് വഴി ഇതിനകം യാത്രയ്ക്കായി 7500 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.


അങ്ങനെ 93-ആം വയസില്‍ വിര്‍ജീനിയയില്‍ നിന്ന് 10000 മൈലകലെ അഡ്‌ലൈഡിലെത്തി തോമസ് തന്റെ പ്രണയിനിയെ ഈ വാലന്റൈന്‍സ് ഡേയില്‍ വീണ്ടും കാണുകയാണ്, 72വര്‍ഷത്തിന് ശേഷം. കാലത്തിനോ കാതത്തിനോ മായ്ക്കാനോ മറയ്ക്കാനോ കഴിയാത്തതാണ് പ്രണയം  അനശ്വരസത്യമെന്ന പ്രഖ്യാപനവുമായി അവര്‍ വീണ്ടും ഒന്നിക്കുന്നു.


cnp Reporter News :

No comments:

Post a Comment