Wednesday, August 24, 2016

ചെസ്‌വാ മീവോഷ് - കമ്പോ ഡി ഫ്യോറി

റോമിൽ കമ്പോ ഡി ഫ്യോറിയിൽ 
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ, 
വീഞ്ഞും പൂക്കളുടെ ശേഷിപ്പുകളും 
തെറിച്ചു വീണ തറക്കല്ലുകൾ. 
കച്ചവടക്കാർ നാല്ക്കാലികളിൽ 
ഇളംചുവപ്പുനിറമായ കടൽമീൻ വാരിയിടുന്നു; 
പീച്ചുകൾക്കു മേൽ കൂന കൂട്ടിയ 
മുന്തിരിപ്പഴങ്ങൾ.

ഇതേ കവലയിൽ വച്ചാണ്‌ 
അന്നവർ ജ്യൊർഡാനോ ബ്രൂണോയെ ചുട്ടത്. 
കാഴ്ച കാണാൻ തടിച്ചുകൂടിയ ജനത്തിനു നടുവിൽ വച്ച് 
കങ്കാണികൾ ചിതയ്ക്കു തീ കൊളുത്തി. 
തീയണയും മുമ്പേ തന്നെ 
മദ്യശാലകളിൽ പിന്നെയും തിരക്കായി, 
വച്ചുവാണിഭക്കാരുടെ തോളുകളിൽ 
പിന്നെയും ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകളുമായി.

വാഴ്സയിലെ കമ്പോ ഡി ഫ്യോറിയെക്കുറിച്ചു ഞാനോർത്തു, 
ചടുലസംഗീതത്തിന്റെ ശീലുകളും 
യന്ത്ര ഉഴിഞ്ഞാലുമായി തെളിഞ്ഞ വസന്തകാലരാത്രി. 
ഘെട്ടോയുടെ ചുറ്റുമതിലിനുള്ളിൽ നിന്നുയരുന്ന വെടിയൊച്ചകൾ 
ദീപ്തസംഗീതത്തിൽ മുങ്ങിപ്പോയിരുന്നു, 
മേഘങ്ങളൊഴിഞ്ഞു തെളിഞ്ഞ മാനത്ത് 
ആണും പെണ്ണും ഉയർന്നുപൊങ്ങുകയായിരുന്നു.


ചില നേരം കരിഞ്ഞ മണവും പേറി വരുന്ന കാറ്റിൽ 
ഇരുണ്ട പട്ടങ്ങളും ഒഴുകിവന്നിരുന്നു, 
ഉഴിഞ്ഞാലുകളിൽ മുകളിലേക്കുയർന്നവർ 
വായുവിൽ നിന്നു പൂവിതളുകളും പറിച്ചെടുത്തിരുന്നു. 
അതേ ഉഷ്ണക്കാറ്റു തന്നെ 
പെൺകുട്ടികളുടെ പാവാടകൾ അടിച്ചുപറത്തി, 
ആ മനോഹരമായ വാഴ്സാ വാരാന്ത്യത്തിൽ 
ആളുകൾ ആർത്തുചിരിക്കുകയായിരുന്നു.


ചിലർ ഇങ്ങനെയൊരു ഗുണപാഠം വായിച്ചെടുത്തേക്കാം, 
റോമിലെയും വാഴ്സായിലെയും ജനങ്ങൾ 
രക്തസാക്ഷികളുടെ പട്ടടകൾ കടന്നുപോകുമ്പോഴും 
ചിരിക്കുകയും വക്കാണിക്കുകയും പ്രേമിക്കുകയുമായിരുന്നുവെന്ന്. 
മറ്റൊരാളതിൽ മനുഷ്യന്റെ അനിവാര്യനശ്വരത കണ്ടേക്കാം, 
തീയണയും മുമ്പേ പിറക്കുന്ന വിസ്മൃതിയും.

അന്നു ഞാനോർത്തതു പക്ഷേ, 
മരിക്കുന്നവൻ എത്ര ഏകാകിയായിരിക്കും എന്നു മാത്രമായിരുന്നു, 
പട്ടടയിലേക്കു കാലെടുത്തു വയ്ക്കും മുമ്പ് 
ഈ മനുഷ്യരോട്, 
താൻ പോയാലും ജീവിക്കുന്ന ഈ മനുഷ്യരോടു വിട പറയാൻ 
ഒരു മനുഷ്യഭാഷയിലും ഒരു വാക്കു പോലും 
ജ്യൊർഡാനോവിനു കിട്ടിയില്ലല്ലോ എന്നായിരുന്നു.

അവർ വീഞ്ഞുകുപ്പികളിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു, 
വെളുത്ത കടല്മീനുകൾ വിറ്റു തുടങ്ങിയിരുന്നു, 
ഒലീവുകളുടെയും നാരങ്ങകളുടെയും കൂടകൾ 
അവർ ചുമലിലേറ്റികഴിഞ്ഞിരുന്നു. 
അയാൾ തീയിലേക്കു പതിക്കുന്നതു കാണാൻ 
അവർ താറിനിന്ന ഒരു നിമിഷത്തിനുള്ളിൽ 
നൂറ്റാണ്ടുകൾ കടന്നുപോയ പോലെ 
അയാൾ അകന്നുകഴിഞ്ഞിരുന്നു.

ഇവിടെ മരിക്കുന്നവർ, ഏകാകികൾ, 
ലോകത്തിന്റെ ഓർമ്മയിൽ നിന്നു മാഞ്ഞവർ, 
അവർക്കു നമ്മുടെ ഭാഷ 
ഏതോ പ്രാക്തനഗോളത്തിലെ ഭാഷയാകുന്നു. 
ഒടുവിൽ, എല്ലാം കെട്ടുകഥകളായിക്കഴിയുമ്പോൾ, 
വർഷങ്ങളനേകം പോയിക്കഴിയുമ്പോൾ, 
ഒരു പുതിയ കമ്പോ ഡി ജ്യൊർഡാനോവിൽ 
ഒരു കവിവചനം രോഷത്തിനു തിരി കൊളുത്തും.


കവിയെപ്പറ്റി അവലോകനം 


തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ജൂതനിർമൂലനത്തിനെതിരെ പ്രതികരിച്ച ജൂതന്മാരല്ലാത്ത പോളിഷ് കവികളിൽ ഒരാളാണ്‌ ചെസ്‌വാ മീവോഷ്. 1943ലെ പരാജയപ്പെട്ട വാഴ്സാ ഘെട്ടോ കലാപത്തിനു ശേഷം അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഹോളോക്കാസ്റ്റ് കവിതകളിൽ വച്ച് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നവയും ചർച്ച ചെയ്യപ്പെടുന്നവയുമാണ്‌. ഇതിൽ ആദ്യത്തേത് “കമ്പോ ഡി ഫ്യോറി” 1944ൽ വാഴ്സയിൽ നിന്നിറങ്ങിയ ഒരു അണ്ടർഗ്രൗണ്ട് സമാഹാരത്തിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്. ഒരു ദാർശനികകവിതയെന്ന് ഇതിനെ പറയാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും സമകാലീനലോകത്തെ നാസി ഭീകരതയുടെ ഇരകളും കവിതയിൽ ചേർത്തുവയ്ക്കപ്പെടുന്നു. രണ്ടും തമ്മിൽ സമാനതകൾ തേടുന്നത് തെറ്റിദ്ധാരണാജനകമാണെന്നു തോന്നാം; ഒരു ക്രിസ്ത്യൻ യുക്തിവാദിയുടെ വ്യക്തിപരമായ മരണവും ഒരു ഭ്രാന്തൻ പ്രത്യയശാസ്ത്രം ഉന്മൂലനത്തിനു വിധിച്ച ഒരു ജനതയുടെ കൂട്ടമരണവും തമ്മിൽ പൊതുവായി ഒന്നുമില്ലെന്നു തോന്നാം. എന്നാൽ സമാനത നാം കാണേണ്ടത് ബ്രൂണോയുടെയും ജൂതന്മാരുടെയും മരണങ്ങളിലെന്നതിനേക്കാൾ രണ്ടിനോടുമുള്ള ആൾക്കൂട്ടത്തിന്റെ പ്രതികരണങ്ങളിലാണ്‌. ഒരു ദുരന്തം നടക്കുമ്പോൾ ഉദാസീനരാണവർ. 

No comments:

Post a Comment