Wednesday, August 28, 2024

സെസർ വയഹോയ്ക്ക്

 


നിന്റെ മുഖത്തെ കഠിനശില,

വയഹോ, 

ഊഷരമായ മലമടക്കുകളുടെ ചുളിവുകൾ,

എന്റെ ഗാനത്തിൽ ഞാനോർമ്മിക്കട്ടെ,

നിന്റെ ദുർബ്ബലമായ ഉടലിനു മുകളിലെ

അതിവിപുലമായ നെറ്റിത്തടവും

നിന്റെ കണ്ണുകളിൽ മറ നീക്കിയ

സൂര്യാസ്തമയവും;

ആ നാളുകൾ,

പരുക്കനായ,

ഒന്നിനൊന്നു നിരക്കാത്ത നാളുകൾ,

ഓരോ മണിക്കൂറും

വെവ്വേറെ അമ്ളങ്ങളുമായി,

അല്ലെങ്കിൽ,

അതിവിദൂരമായ ആർദ്രതയുമായി.

തെരുവിലെ

പൊടി പിടിച്ച വെളിച്ചത്തിൽ

ജീവിതത്തിന്റെ ചാവികൾ

വിറകൊള്ളുന്നു.

ഒരു യാത്രയും കഴിഞ്ഞു

മടങ്ങിവരികയായിരുന്നു നീ,

മടങ്ങിച്ചുളുങ്ങിയ മലനിരകൾക്കു മേൽ,

ഭൂമിക്കടിയിൽ,

സാവധാനത്തിൽ.

വാതിലിൽ

ഞാനുറക്കെയിടിച്ചു,

ചുമരുകൾ തുറക്കാൻ,

വഴികൾ തുറന്നുകിട്ടാൻ.

ഞാനപ്പോൾ വാല്പറൈസോയിൽ നിന്നു

വന്നിട്ടേയുള്ളു,

മാസേയിലേക്കെനിക്ക്

കപ്പൽ കയറണം.

ഭൂമി രണ്ടായി പകുത്തിരുന്നു,

വാസനിക്കുന്നൊരു നാരങ്ങയുടെ

കുളിരുന്ന രണ്ടർദ്ധഗോളങ്ങൾ പോലെ.

നീയവിടെ നിന്നു,

ഒന്നിനോടും ചേരാതെ,

നിന്റെ ജീവനും

നിന്റെ മരണവുമായി,

പൊഴിയുന്ന പൂഴിയുമായി,

പൊഴിഞ്ഞുകൊണ്ട് നിന്നെയളക്കുന്ന,

ശൂന്യതയിലേക്ക്,

പുകയിലേക്ക്,

ഹേമന്തത്തിന്റെ

തകർന്ന ഇടവഴികളിലേക്ക്

നിന്നെ ഒഴിച്ചുകളയുന്ന

പൂഴിയുമായി.


അത് പാരീസിലായിരുന്നു.

പാവപ്പെട്ടവർ പാർക്കുന്ന

ജീർണ്ണിച്ച ഹോട്ടലുകളിലായിരുന്നു

നിന്റെ താമസം.

സ്പെയിൻ

ചോര വാർക്കുകയായിരുന്നു.

നാമൊരുമിച്ചു പ്രതികരിച്ചു,

പിന്നെ നീ 

പാരീസിൽത്തന്നെ നിന്നു,

അതിന്റെ പുകയിൽ.

പിന്നെപ്പൊടുന്നനേ

നീ ഇല്ലാതായപ്പോൾ

ചാലു കീറിയ മണ്ണില്ലാതായി,

നിന്റെ എല്ലുകളെ ഇണക്കിനിർത്തിയ

ആൻഡിയൻ ശിലയുമില്ലാതായി.

ഒരു പരീസിയൻ ഹേമന്തത്തിൽ

പുകയും

കട്ടിമഞ്ഞും മാത്രം

ബാക്കിയായി.


ഇരുവട്ടം ഭ്രഷ്ടനായവൻ,

എന്റെ സോദരാ,

മണ്ണിൽ നിന്നും വായുവിൽ നിന്നും,

ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും,

പെറുവിൽ നിന്നും നിന്റെ പുഴകളിൽ നിന്നും

ഭ്രഷ്ടനായവൻ,

നിന്റെ സ്വന്തം കളിമണ്ണിൽ

ശേഷിക്കാതെപോയവൻ.

ഞാനില്ലാത്തത് 

ജീവിതത്തിൽ നീയറിഞ്ഞിട്ടില്ല,

മരണത്തിൽ നീയതറിയുന്നു.

നിന്റെ ദേശത്ത്

നിന്നെ ഞാൻ തേടുന്നു,

ഓരോ തുള്ളിയിലും,

ഓരോ പൊടിയിലും.

നിന്റെ മുഖം

മഞ്ഞിച്ചതാണ്‌,

ചെങ്കുത്താണത്,

അനർഘരത്നങ്ങളും

തകർന്ന യാനങ്ങളും

നിറഞ്ഞതാണു നീ.

പ്രാചീനമായ കോണിപ്പടികൾ

ഞാൻ കയറുന്നു,

എനിക്കതിൽ

വഴി തുലഞ്ഞുവെന്നുവരാം,

പൊന്നിഴകൾക്കിടയിൽ

കുരുങ്ങി,

ഇന്ദ്രനീലക്കല്ലുകളിൽ

മുങ്ങി,

മൂകനായി.

അതല്ലെങ്കിൽ

നിന്റെ ജനതയിലാവാം

ഞാൻ,

നിന്റെ വർഗ്ഗത്തിനിടയിൽ,

നിന്റെ ചിതറിയ ചോളത്തിൽ,

ഒരു പതാകയുടെ

വിത്തിൽ.

ഒരുവേള, ഒരുവേള,

പുനർജ്ജന്മം നേടി

നീ മടങ്ങിയെത്തിയെന്നുവരാം.

യാത്രയുടെ

അന്ത്യത്തിലാണു നീ,

അതിനാൽ

നീ നിന്നെ കണ്ടെത്തും

നിന്റെ ജന്മദേശത്ത്,

കലാപത്തിനിടയിൽ,

ജീവനോടെ,

നിന്റെ ചില്ലിന്റെ ചില്ലായി,

നിന്റെ തീയിന്റെ തീയായി,

ചോരച്ചുവപ്പായ കല്ലിന്റെ രശ്മിയായി.



- നെരൂദ 

No comments:

Post a Comment