Saturday, August 24, 2024

രമണന്‍ - ചങ്ങമ്പുഴ കൃഷ്ണപിള്ള

 


* ചന്ദ്രിക

കാനനച്ഛായയിലാടുമേയ്ക്കാന്‍

ഞാനും വരട്ടെയോ നിന്റെകൂടെ?

ആ വനവീധികളീ വസന്ത-

ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;

ഇപ്പോളവിടത്തെ മാമരങ്ങള്‍

പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;

അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍

സംഗീതം‌പെയ്യുകയായിരിക്കും;

പുഷ്പനികുഞ്ജങ്ങളാകമാനം

തല്പതലങ്ങള്‍ വിരിച്ചിരിക്കും;

കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍-

പ്പൊട്ടിച്ചിരിക്കുകയായിരിക്കും-

ഇന്നാവനത്തിലെക്കാഴ്ച കാണാ-

നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

* രമണന്‍

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-

പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;

നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,

ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!

എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍

ചെന്നിടാനുള്ളതാണാപ്രദേശം.

വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍

കണ്ണാടിയിട്ട നിലത്തു നീളെ,

ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-

സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍

കല്ലിലും മുള്ളിലും വിന്ന്യസിക്കാ-

നില്ല, ഞാന്‍ സമ്മതമേകുകില്ല!

ഈ മണിമേടയില്‍ വിശ്വഭാഗ്യ-

സീമ വന്നോളംതുളുമ്പിനില്‍ക്കേ,

ആഡംബരങ്ങള്‍ നിനക്കു നിത്യ-

മാനന്ദമഞ്ചമലങ്കരിക്കേ,

നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും

ഭവ്യപരിമളം വീശിനില്‍ക്കേ,

ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-

ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,

പോരുന്നതെന്തിനു, ചന്ദ്രികേ, നീ

പാറകള്‍ ചൂഴുമക്കാനനത്തില്‍?

* ചന്ദ്രിക

ഈ മണിമേടയിലെന്‍‌വിപുല-

പ്രേമസമുദ്രമൊതുങ്ങുകില്ല;

ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-

സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;

നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍

രമ്യവിശാലമാം മാറിടത്തില്‍,

ഒന്നിച്ചിരുന്നു കുറച്ചുനേരം

നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

* രമണന്‍

പാടില്ല, പാടില്ല, നമ്മെ നമ്മള്‍

പാടേ മറന്നൊന്നും ചെയ്തുകൂടാ്

* ചന്ദ്രിക

ആലോലവല്ലികളെത്രയിന്നാ

നീലമലകളില്‍ പൂത്തുകാണും!

* രമണന്‍

 

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-

രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

* ചന്ദ്രിക

അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-

തെന്തെല്ലാം പക്ഷികളായിരിക്കും!

* രമണന്‍

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-

രൊറ്റക്കിളിയുമില്ലാ വനത്തില്‍.

* ചന്ദ്രിക

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-

നൊന്നാ മുരളിയെസ്സമ്മതിക്കൂ!

* രമണന്‍

നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-

തിന്നീ മുരളിയിലൊന്നുമില്ല.

* ചന്ദ്രിക

എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍

നിന്നോടുകൂടി വരുന്നു ഞാനും!

* രമണന്‍

എന്നുമതെന്നിലിരിപ്പതല്ലേ?

എന്നു വേണെങ്കിലും കേള്‍ക്കരുതേ!

* ചന്ദ്രിക

എന്നാലതിന്നീ വിളംബമെന്തി;-

നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

* രമണന്‍

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-

മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

* ചന്ദ്രിക

എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-

മെന്തിനെന്നോടിത്തടസ്സമെല്ലാം?

* രമണന്‍

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;

തെറ്റിധരിക്കരുതെങ്കിലും നീ.

നിന്നിലുപരിയായില്ലയൊന്നും

മന്നിലെനിക്കെന്റെ ജീവിതത്തില്‍!

* ചന്ദ്രിക

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-

ന്നിന്നൊരു വര്‍ഷം തികച്ചുമായി,

അത്രയ്ക്കനഘമാണീ ദിവസം!

തുഷ്ടി മൊട്ടിട്ടതാണി ദിവസം!

ഇന്നെന്നപേക്ഷയെകൈവെടിയാ-

തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

* രമണന്‍

ഇന്നു മുഴുവന്‍ ഞാനേകനായ-

ക്കുന്നിഞ്ചെരുവിലിരുന്നു പാടും;

ഉച്ചയ്ക്കു പച്ചമരത്തണലില്‍

സ്വപ്നവും കണ്ടു കിടന്നുറങ്ങും;

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം

പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;

നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-

പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!

ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു

പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

* ചന്ദ്രിക

ജീവേശ, നിന്‍‌വഴിത്താരകളില്‍-

പ്പൂവിരിക്കട്ടെ തരുനിരകള്‍

ഉച്ചത്തണലിലെ നിന്നുറക്കം

സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.

ഇന്നു നിന്‍ ചിന്തകളാകമാനം

സംഗീതസാന്ദ്രങ്ങളായിടട്ടെ!

ഭാവനാലോലനായേകനായ് നീ

പോവുക, പോവുക, ജീവനാഥ!

(രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

No comments:

Post a Comment