Wednesday, August 28, 2024

സെസർ വയഹോയ്ക്ക്

 


നിന്റെ മുഖത്തെ കഠിനശില,

വയഹോ, 

ഊഷരമായ മലമടക്കുകളുടെ ചുളിവുകൾ,

എന്റെ ഗാനത്തിൽ ഞാനോർമ്മിക്കട്ടെ,

നിന്റെ ദുർബ്ബലമായ ഉടലിനു മുകളിലെ

അതിവിപുലമായ നെറ്റിത്തടവും

നിന്റെ കണ്ണുകളിൽ മറ നീക്കിയ

സൂര്യാസ്തമയവും;

ആ നാളുകൾ,

പരുക്കനായ,

ഒന്നിനൊന്നു നിരക്കാത്ത നാളുകൾ,

ഓരോ മണിക്കൂറും

വെവ്വേറെ അമ്ളങ്ങളുമായി,

അല്ലെങ്കിൽ,

അതിവിദൂരമായ ആർദ്രതയുമായി.

തെരുവിലെ

പൊടി പിടിച്ച വെളിച്ചത്തിൽ

ജീവിതത്തിന്റെ ചാവികൾ

വിറകൊള്ളുന്നു.

ഒരു യാത്രയും കഴിഞ്ഞു

മടങ്ങിവരികയായിരുന്നു നീ,

മടങ്ങിച്ചുളുങ്ങിയ മലനിരകൾക്കു മേൽ,

ഭൂമിക്കടിയിൽ,

സാവധാനത്തിൽ.

വാതിലിൽ

ഞാനുറക്കെയിടിച്ചു,

ചുമരുകൾ തുറക്കാൻ,

വഴികൾ തുറന്നുകിട്ടാൻ.

ഞാനപ്പോൾ വാല്പറൈസോയിൽ നിന്നു

വന്നിട്ടേയുള്ളു,

മാസേയിലേക്കെനിക്ക്

കപ്പൽ കയറണം.

ഭൂമി രണ്ടായി പകുത്തിരുന്നു,

വാസനിക്കുന്നൊരു നാരങ്ങയുടെ

കുളിരുന്ന രണ്ടർദ്ധഗോളങ്ങൾ പോലെ.

നീയവിടെ നിന്നു,

ഒന്നിനോടും ചേരാതെ,

നിന്റെ ജീവനും

നിന്റെ മരണവുമായി,

പൊഴിയുന്ന പൂഴിയുമായി,

പൊഴിഞ്ഞുകൊണ്ട് നിന്നെയളക്കുന്ന,

ശൂന്യതയിലേക്ക്,

പുകയിലേക്ക്,

ഹേമന്തത്തിന്റെ

തകർന്ന ഇടവഴികളിലേക്ക്

നിന്നെ ഒഴിച്ചുകളയുന്ന

പൂഴിയുമായി.


അത് പാരീസിലായിരുന്നു.

പാവപ്പെട്ടവർ പാർക്കുന്ന

ജീർണ്ണിച്ച ഹോട്ടലുകളിലായിരുന്നു

നിന്റെ താമസം.

സ്പെയിൻ

ചോര വാർക്കുകയായിരുന്നു.

നാമൊരുമിച്ചു പ്രതികരിച്ചു,

പിന്നെ നീ 

പാരീസിൽത്തന്നെ നിന്നു,

അതിന്റെ പുകയിൽ.

പിന്നെപ്പൊടുന്നനേ

നീ ഇല്ലാതായപ്പോൾ

ചാലു കീറിയ മണ്ണില്ലാതായി,

നിന്റെ എല്ലുകളെ ഇണക്കിനിർത്തിയ

ആൻഡിയൻ ശിലയുമില്ലാതായി.

ഒരു പരീസിയൻ ഹേമന്തത്തിൽ

പുകയും

കട്ടിമഞ്ഞും മാത്രം

ബാക്കിയായി.


ഇരുവട്ടം ഭ്രഷ്ടനായവൻ,

എന്റെ സോദരാ,

മണ്ണിൽ നിന്നും വായുവിൽ നിന്നും,

ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും,

പെറുവിൽ നിന്നും നിന്റെ പുഴകളിൽ നിന്നും

ഭ്രഷ്ടനായവൻ,

നിന്റെ സ്വന്തം കളിമണ്ണിൽ

ശേഷിക്കാതെപോയവൻ.

ഞാനില്ലാത്തത് 

ജീവിതത്തിൽ നീയറിഞ്ഞിട്ടില്ല,

മരണത്തിൽ നീയതറിയുന്നു.

നിന്റെ ദേശത്ത്

നിന്നെ ഞാൻ തേടുന്നു,

ഓരോ തുള്ളിയിലും,

ഓരോ പൊടിയിലും.

നിന്റെ മുഖം

മഞ്ഞിച്ചതാണ്‌,

ചെങ്കുത്താണത്,

അനർഘരത്നങ്ങളും

തകർന്ന യാനങ്ങളും

നിറഞ്ഞതാണു നീ.

പ്രാചീനമായ കോണിപ്പടികൾ

ഞാൻ കയറുന്നു,

എനിക്കതിൽ

വഴി തുലഞ്ഞുവെന്നുവരാം,

പൊന്നിഴകൾക്കിടയിൽ

കുരുങ്ങി,

ഇന്ദ്രനീലക്കല്ലുകളിൽ

മുങ്ങി,

മൂകനായി.

അതല്ലെങ്കിൽ

നിന്റെ ജനതയിലാവാം

ഞാൻ,

നിന്റെ വർഗ്ഗത്തിനിടയിൽ,

നിന്റെ ചിതറിയ ചോളത്തിൽ,

ഒരു പതാകയുടെ

വിത്തിൽ.

ഒരുവേള, ഒരുവേള,

പുനർജ്ജന്മം നേടി

നീ മടങ്ങിയെത്തിയെന്നുവരാം.

യാത്രയുടെ

അന്ത്യത്തിലാണു നീ,

അതിനാൽ

നീ നിന്നെ കണ്ടെത്തും

നിന്റെ ജന്മദേശത്ത്,

കലാപത്തിനിടയിൽ,

ജീവനോടെ,

നിന്റെ ചില്ലിന്റെ ചില്ലായി,

നിന്റെ തീയിന്റെ തീയായി,

ചോരച്ചുവപ്പായ കല്ലിന്റെ രശ്മിയായി.



- നെരൂദ 

തേടിപ്പോയവൻ

 

ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ

ഒരുനാൾ ഞാൻ  പുറപ്പെട്ടുപോയി:

തെരുവുകളവർ അടച്ചുകളഞ്ഞു,

മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;

തീയും വെള്ളവും കൊണ്ട്‌

അവരെന്നെ നേരിട്ടു.

എന്റെമേലവർ മലമെടുത്തെറിഞ്ഞു.

സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ

എനിക്കു വേണ്ടു:

ചില്ലു കൊണ്ടൊരു കുതിര,

പൊട്ടിപ്പോയ ഒരു വാച്ച്‌.


ആർക്കുമറിയേണ്ട

എന്റെ ദുർഭഗജാതകം,

എന്റെ കേവലനിസ്സംഗത.


സ്ത്രീകളോടു ഞാൻ വ്യർത്ഥവാദം ചെയ്തു,

കക്കാൻ വന്നവനല്ല ഞാൻ,

നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;

ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,

പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ

വലിയ വായിലേ അവർ നിലവിളിച്ചു.


എന്നിട്ടുമെത്ര പകലുകളിൽ,

പേമഴ പെയ്യുന്ന രാത്രികളിൽ

തേടിത്തേടി ഞാൻ നടന്നു.

സ്നേഹമില്ലാത്ത മാളികകളിൽ

കൂരയൂർന്നും വേലി നൂണും

രഹസ്യത്തിൽ ഞാൻ കടന്നു,

കമ്പളങ്ങളിൽ ഞാനൊളിച്ചു,

മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.


എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.


ആരുടെ പക്കലുമില്ല എന്റെ കുതിര,

എന്റെ പ്രണയങ്ങൾ,

എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം

എന്റെയോമനയുടെ അരക്കെട്ടിൽ

എനിക്കു നഷ്ടമായ പനിനീർപ്പൂവും.


അവരെന്നെ തടവിലിട്ടു,

അവരെന്നെ പീഡിപ്പിച്ചു,

അവരെന്നെ തെറ്റിദ്ധരിച്ചു,

പേരുകേൾപ്പിച്ച പോക്കിരിയായി

അവർക്കു ഞാൻ.

ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,

ആരെയും പോലെ സാമാന്യനുമായി ഞാൻ.

എന്നാലിന്നും ഞാനോർക്കാറുണ്ട്,

എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:

ഒരിലച്ചാർത്തിതാ തുറക്കുന്നു,

ഓരോരോ ഇലയായി,

ഒടുവിൽ നിഷ്പന്ദയാവുന്നു നീ-

നഗ്നയും.


- നെരൂദ


Monday, August 26, 2024

കാടെവിടെ മക്കളെ

 



കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!

കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?

കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന

കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന

പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത

കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-

ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

മരവും മനുഷ്യനും കിളിയും മൃഗങ്ങളും

ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ

മരവും മനുഷ്യനും കിളിയും മൃഗങ്ങളും

ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-

പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ

അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന

ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത

വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത

കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും

മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-

രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും

മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-

രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന

മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,

കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,

കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത

കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,

തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,

കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,

കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,

കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,

കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-

രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-

ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-

ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-

ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-

ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

എന്റെ നാടെവിടെന്റെ മക്കളെ?

എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???


 - അയ്യപ്പ പണിക്കര്‍


Saturday, August 24, 2024

സ്വാഗതം കുഞ്ഞിക്കാറ്റേ

 


സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-

യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.

വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല

സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.

ചന്ദനക്കുന്നില്‍നിന്നോ വന്നിടുന്നതു? സുധാ-

സ്യന്ദിയാണല്ലോ ഭവാന്‍ ചിന്തുന്ന പരിമളം

അല്ലെങ്കിലാരാമങ്ങള്‍ പലതും വാസന്തശ്രീ-

യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.

നല്ലവരോടു വേണ്ടും സമ്പര്‍ക്കം പുലര്‍ത്തുന്ന

നല്ലവന്‍ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.

കണ്ടില്ലേ മധ്യേമാര്‍ഗ്ഗം നല്ല പത്മാകരങ്ങള്‍!

വേണ്ടുമ്പോല്‍ വികസിച്ചുനില്ക്കുന്നോ പൂക്കളെല്ലാം?

സുന്ദരനളിനങ്ങള്‍ കുണുങ്ങിച്ചാഞ്ചാടുന്ന-

തെങ്ങനെയെന്നു ഭവാനൊന്നുവര്‍ണ്ണിച്ചീടാമോ?

പറക്കും മധുപങ്ങള്‍ക്കിരയേകുവാനായി

തുറന്ന ഭണ്ഡാരങ്ങളവയില്‍ കാണുന്നില്ലേ?

ഇരമ്പിപ്പാടിപ്പാടി പാറയില്‍ തട്ടിത്തട്ടി-

യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം

എങ്ങനെ സല്ക്കാരങ്ങള്‍ നല്‍കിയെന്നതും ഭവാന്‍

ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേള്‍പ്പിക്കില്ലയോ?

പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-

ലറിയാം; ജലകണമണിമാല്യങ്ങളാലേ

ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം

ശേഷിപോലന്തരംഗം കുളുര്‍പ്പിച്ചിരിക്കണം.

ആ വനസ്ഥലികളും പച്ചിലച്ചാര്‍ത്തിനുള്ളില്‍

പൂവുകള്‍ കൂട്ടിച്ചേര്‍ത്തു മഞ്ജരിയര്‍പ്പിച്ചില്ലേ?

ഫുല്ലമാം സൂനങ്ങളേയുച്ചിയില്‍ ചാര്‍ത്തിക്കൊണ്ടു

വല്ലികള്‍ മനോഹര നൃത്തങ്ങളാടിയില്ലേ?


- സിസ്റ്റര്‍ മേരി ബനീഞ്ജ

ആത്മാവില്‍ ഒരു ചിത

 


അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;

നിശബ്ദതപോലുമന്നു നിശബ്ദമായ്..

വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി

നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി

ഇത്തിരി ചാണകം തേച്ച വെറും

നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ

വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ


വീണുപോയ് നേരം വെളുത്ത നേരം മുതല്‍

വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു

ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍

നൊമ്പരം കൊണ്ടു വിതുമ്പി ഞാന്‍

എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം

വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു

നെടുവീര്‍പ്പിടുന്നതെങ്ങിനെ..


ഒന്നുമെനിയ്ക്കു മനസ്സിലായില്ല

അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും

ഒച്ചയുണ്ടാക്കുവാന്‍ പാടില്ല


ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ

പച്ചപ്പിലാവില തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ

കണ്‍പീലി മെല്ലെ തുറന്നു ഞാന്‍

പെയ്തുതോരാത്ത മിഴികളുമായ്


എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍

എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ്

കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍

എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ-

ന്നെയെടുത്തയാളോടു ചോദിച്ചു ഞാന്‍

കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍

നെഞ്ഞകം പിന്നിപറഞ്ഞു മറുപടി

ഏതാണ്ടപകടമാണെന്നച്ഛനെന്നോര്‍ത്ത്

വേദനപ്പെട്ട ഞാനൊന്നൊശ്വസിച്ചുപോയ്


ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു

തോന്നലാണുണ്ടായതപ്പൊഴും

ആലപ്പുഴയ്ക്ക് പോയി വന്നാലെനിക്കച്‍ഛനോറഞ്ചു

കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍

അച്ഛന്‍ മരിച്ചതേയുള്ളൂ

മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍

എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക

ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും?


ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ-

ടാരാണു കൊണ്ടെകളഞ്ഞതെന്‍  പമ്പരം

കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ്

കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.?

അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍

അച്ഛനെ കണ്ടതാണുത്തരം നല്‍കി ഞാന്‍

അമ്മ പറഞ്ഞു, മകനേ നമുക്കിനി

നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ്


വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍

പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ

താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍

ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍

അമ്മ ബോധം കെട്ടു വീണുപോയി

തൊട്ടടുത്തങ്ങേ പറമ്പില്‍ ചിതാഗ്നിതന്‍ ജ്വാലകള്‍

ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാ-

നെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍


ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും

ചന്ദനപമ്പരം തേടി നടന്നു ഞാന്‍

ഇത്തിരി കൂടി വളര്‍ന്നു ഞാന്‍

ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം

എന്നന്തരാത്മാവിനുള്ളിലെ തീയില്‍

വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!


 - വയലാര്‍

മാമ്പഴം

 


അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ

നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ

ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ

അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ

അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ


ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-

പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടീ

കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്

മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ

മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ


തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-

ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ

മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ

പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി

വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്

ക്രീഡാരസ ലീലനായവൻ വാഴ്‌കെ

അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-

ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു


പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുല്‍

പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

വാസന്തമഹോത്സവമാണവർക്കെന്നാൽ

അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം

പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ

ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത

മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ


ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി

വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ

പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ

കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ

വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ

സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ

ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ

അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

- വൈലോപ്പിള്ളി ശ്രീധര മേനോന്‍

രമണന്‍ - ചങ്ങമ്പുഴ കൃഷ്ണപിള്ള

 


* ചന്ദ്രിക

കാനനച്ഛായയിലാടുമേയ്ക്കാന്‍

ഞാനും വരട്ടെയോ നിന്റെകൂടെ?

ആ വനവീധികളീ വസന്ത-

ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;

ഇപ്പോളവിടത്തെ മാമരങ്ങള്‍

പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;

അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍

സംഗീതം‌പെയ്യുകയായിരിക്കും;

പുഷ്പനികുഞ്ജങ്ങളാകമാനം

തല്പതലങ്ങള്‍ വിരിച്ചിരിക്കും;

കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍-

പ്പൊട്ടിച്ചിരിക്കുകയായിരിക്കും-

ഇന്നാവനത്തിലെക്കാഴ്ച കാണാ-

നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

* രമണന്‍

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-

പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;

നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,

ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!

എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍

ചെന്നിടാനുള്ളതാണാപ്രദേശം.

വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍

കണ്ണാടിയിട്ട നിലത്തു നീളെ,

ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-

സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍

കല്ലിലും മുള്ളിലും വിന്ന്യസിക്കാ-

നില്ല, ഞാന്‍ സമ്മതമേകുകില്ല!

ഈ മണിമേടയില്‍ വിശ്വഭാഗ്യ-

സീമ വന്നോളംതുളുമ്പിനില്‍ക്കേ,

ആഡംബരങ്ങള്‍ നിനക്കു നിത്യ-

മാനന്ദമഞ്ചമലങ്കരിക്കേ,

നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും

ഭവ്യപരിമളം വീശിനില്‍ക്കേ,

ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-

ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,

പോരുന്നതെന്തിനു, ചന്ദ്രികേ, നീ

പാറകള്‍ ചൂഴുമക്കാനനത്തില്‍?

* ചന്ദ്രിക

ഈ മണിമേടയിലെന്‍‌വിപുല-

പ്രേമസമുദ്രമൊതുങ്ങുകില്ല;

ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-

സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;

നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍

രമ്യവിശാലമാം മാറിടത്തില്‍,

ഒന്നിച്ചിരുന്നു കുറച്ചുനേരം

നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

* രമണന്‍

പാടില്ല, പാടില്ല, നമ്മെ നമ്മള്‍

പാടേ മറന്നൊന്നും ചെയ്തുകൂടാ്

* ചന്ദ്രിക

ആലോലവല്ലികളെത്രയിന്നാ

നീലമലകളില്‍ പൂത്തുകാണും!

* രമണന്‍

 

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-

രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

* ചന്ദ്രിക

അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-

തെന്തെല്ലാം പക്ഷികളായിരിക്കും!

* രമണന്‍

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-

രൊറ്റക്കിളിയുമില്ലാ വനത്തില്‍.

* ചന്ദ്രിക

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-

നൊന്നാ മുരളിയെസ്സമ്മതിക്കൂ!

* രമണന്‍

നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-

തിന്നീ മുരളിയിലൊന്നുമില്ല.

* ചന്ദ്രിക

എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍

നിന്നോടുകൂടി വരുന്നു ഞാനും!

* രമണന്‍

എന്നുമതെന്നിലിരിപ്പതല്ലേ?

എന്നു വേണെങ്കിലും കേള്‍ക്കരുതേ!

* ചന്ദ്രിക

എന്നാലതിന്നീ വിളംബമെന്തി;-

നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

* രമണന്‍

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-

മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

* ചന്ദ്രിക

എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-

മെന്തിനെന്നോടിത്തടസ്സമെല്ലാം?

* രമണന്‍

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;

തെറ്റിധരിക്കരുതെങ്കിലും നീ.

നിന്നിലുപരിയായില്ലയൊന്നും

മന്നിലെനിക്കെന്റെ ജീവിതത്തില്‍!

* ചന്ദ്രിക

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-

ന്നിന്നൊരു വര്‍ഷം തികച്ചുമായി,

അത്രയ്ക്കനഘമാണീ ദിവസം!

തുഷ്ടി മൊട്ടിട്ടതാണി ദിവസം!

ഇന്നെന്നപേക്ഷയെകൈവെടിയാ-

തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

* രമണന്‍

ഇന്നു മുഴുവന്‍ ഞാനേകനായ-

ക്കുന്നിഞ്ചെരുവിലിരുന്നു പാടും;

ഉച്ചയ്ക്കു പച്ചമരത്തണലില്‍

സ്വപ്നവും കണ്ടു കിടന്നുറങ്ങും;

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം

പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;

നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-

പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!

ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു

പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

* ചന്ദ്രിക

ജീവേശ, നിന്‍‌വഴിത്താരകളില്‍-

പ്പൂവിരിക്കട്ടെ തരുനിരകള്‍

ഉച്ചത്തണലിലെ നിന്നുറക്കം

സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.

ഇന്നു നിന്‍ ചിന്തകളാകമാനം

സംഗീതസാന്ദ്രങ്ങളായിടട്ടെ!

ഭാവനാലോലനായേകനായ് നീ

പോവുക, പോവുക, ജീവനാഥ!

(രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

താടക എന്ന ദ്രാവിഡ രാജകുമാരി - വയലാര്‍

 

വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍

നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍

വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍

നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍

പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന

ദ്രാവിഡരാജകുമാരിയാം താടക

താമരചോലകള്‍ക്കക്കരെ

ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍

കണ്ടു ശ്രീരാമനെ

താമരചോലകള്‍ക്കക്കരെ

ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍

കണ്ടു ശ്രീരാമനെ

ഏതോ തപോധനന്‍

കൊണ്ടുനടക്കുന്ന കാമസ്വരൂപനെ

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന

ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,

കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍

സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍

മോഹം തുടിച്ചുണര്‍ന്നീടവേ,

താടി തടവി ചിരിച്ചു ചൊല്ലീ മുനി

താടകയെന്ന നിശാചരിയാണവള്‍.

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്

ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍

സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ

തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്

വിരുന്നുവന്നീ ദാനഭൂമിയില്‍

യാഗപശുക്കളെ മേച്ചനാള്‍

ദ്രാവിഢരാജാധിരാജകിരീടങ്ങള്‍

ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,

വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍

വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.

ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ

രാജകുമാരിയെ, താടകയെ, കണ്ടു്,

കോപാരുണങ്ങളായ് താടി വളര്‍ത്തും

തപസ്വി തന്‍ കണ്ണുകള്‍

ചിത്രശിലാതലങ്ങള്‍ക്കു് മീതെ

മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍

ചിത്രശിലാതലങ്ങള്‍ക്കു് മീതെ

മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍

ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്

ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,

അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,

ഏകയായ്, ദാശരഥിതന്‍ അരികത്തു്

അനുരാഗദാഹപരവശയായ് വന്നു താടക.

ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍

തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍

ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം

കൈവിരല്‍ ഓടവെ

ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍

തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍

ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം

കൈവിരല്‍ ഓടവെ

അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍

അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...

അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍

അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...

ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ

പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു

മുഗ്ദാനുരാഗ വിവശയായ് താടക

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു

മുഗ്ദാനുരാഗ വിവശയായ് താടക

ആര്യവംശത്തിന്നടിയറ വെക്കുമോ

സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ആര്യവംശത്തിന്നടിയറ വെക്കുമോ

സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു

നിശ്ശബ്ദയായ് പെണ്‍കൊടി

യജ്ഞകുണ്ഠത്തിനരികില്‍

വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു

നടുങ്ങി വിന്ധ്യാടവി

യജ്ഞകുണ്ഠത്തിനരികില്‍

വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ

വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,

രാമാ, കൊല്ലൂ

നിശാചരി താടകയാണവള്‍

ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം

മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം

ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം

മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം

മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്

സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം


 അനുബന്ധന്ധം:


കോടി കോടി  പുരുഷാന്തരങ്ങൾ  മുത്തു_

ചൂടിച്ച ചക്രവാളങ്ങളെ

ആര്യപൗരോഹിത്യ രാഷ്ട്രീയമായിരം

ആയിരം ശ്രീമേധ യാഗഹോമങ്ങളാൽ

എത്ര ധൂമാവൃതമാക്കി ചരിത്രത്തിൽ

എത്രനാൾ ബാഷ്പ കുലങ്ങളായ് കണ്ണുകൾ

തൂലികകൊണ്ടാക്കറുത്ത ധൂമത്തിരശ്ശീല

കീറട്ടെ ചരിത്ര വിദ്യാർത്ഥികൾ.