Tuesday, October 15, 2024

അപ്പോളോ 8: മനുഷ്യരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം

 

അപ്പോളോ 8 ലെ Crew Members ആയ ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്‌സ് എന്നിവരാണ് ഈ ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ കാണുന്നത്.  


അപ്പോളോ 8 ദൗത്യം ചന്ദ്രയാത്രയിലെ ഒരു നിർണായക നാഴികക്കല്ലായിരുന്നു. മനുഷ്യനെ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച ആദ്യ ദൗത്യമായിരുന്നു ഇത്.


സാറ്റേൺ V റോക്കറ്റിന്റെ ആദ്യത്തെ മനുഷ്യയാത്രയായിരുന്നു അപ്പോളോ 8. ചന്ദ്രന്റെ ഉപരിതലം, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അപ്പോളോ 8 ശേഖരിച്ചു.

അപ്പോളോ 8 ദൗത്യം ചന്ദ്രയാത്രയുടെ ചരിത്രത്തിൽ ഒരു മറക്കാനാവാത്ത അധ്യായമാണ്.


ചന്ദ്രനൻ്റെ ഭ്രമണപഥത്തിൽ എത്തി ചന്ദ്രനെ വലം വയ്ക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ആദ്യത്തെ ബഹിരാകാശ പേടകം ആയി അപ്പോളോ 8 ദൗത്യം.


അപ്പോളോ 8 ൻ്റെ ധീരമായ ദൗത്യത്തിന്  അപ്പോളോ 11 നെ വിജയകരമായി  ചന്ദ്രനിലിറങ്ങുന്നതിലേക്കും അതിലൂടെ മനുഷ്യനെ ചന്ദ്രനിൽ കാൽ കുത്തുന്നതിലേക്ക് നയിക്കാനും സാധിച്ചു.   


Saturday, October 12, 2024

𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭! -ഒരു അപൂർവ്വ താരാപഥം

 


ഭൂമിയിൽ നിന്ന് 𝟔𝟎 കോടി പ്രകാശവർഷം അകലെയുള്ള 𝐒𝐞𝐫𝐩𝐞𝐧𝐬 𝐜𝐨𝐧𝐬𝐭𝐞𝐥𝐥𝐚𝐭𝐢𝐨𝐧-ൽ സ്ഥിതി ചെയ്യുന്ന റിംഗ് രൂപത്തിലുള്ള അപൂർവ 𝐆𝐚𝐥𝐚𝐱𝐲-യാണ് 𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭.


ഇതിൻ്റെ പ്രത്യേകത ഇതിൻ്റെ ആകൃതി തന്നെയാണ്. 𝐆𝐚𝐥𝐚𝐜𝐭𝐢𝐜 𝐜𝐞𝐧𝐭𝐫𝐞-ലെ ചുവന്ന നിറത്തിൽ കാണുന്ന കുറേ 𝐎𝐥𝐝 𝐬𝐭𝐚𝐫𝐬 ന് ചുറ്റും നീല നക്ഷത്രങ്ങൾ കൊണ്ടൊരു വളയം, അതിനിടയിൽ ഒരു വിടവും. അതുകൊണ്ടാണ് ഇതിനെ 𝐑𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲 എന്ന് വിളിക്കുന്നത്.


𝟏𝟎,𝟎𝟎𝟎 ഗാലക്സികളിൽ ഒന്ന് എന്ന നിരക്കിൽ മാത്രമേ 𝐑𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲-കൾ കാണപ്പെടാറുള്ളൂ! ഇതിൻ്റെ 𝐑𝐢𝐧𝐠 അത്യാവശ്യം പരിപൂർണ്ണവൃത്തം ആയതുകൊണ്ട് ഇതുവരെ കണ്ടെത്തപ്പെട്ടതിൽ 𝐏𝐞𝐫𝐟𝐞𝐜𝐭 𝐫𝐢𝐧𝐠 𝐠𝐚𝐥𝐚𝐱𝐲 ഇതാണെന്ന് പറയാം.


𝐀𝐫𝐭𝐡𝐮𝐫 𝐇𝐨𝐚𝐠 എന്ന 𝐀𝐬𝐭𝐫𝐨𝐧𝐨𝐦𝐞𝐫 𝟏𝟗𝟓𝟎-ലാണ് ഇത് കണ്ടെത്തുന്നത്. ഇത് അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുമ്പോൾ, ഈ വളയ രൂപത്തിന് കാരണം, 𝐀𝐥𝐛𝐞𝐫𝐭 𝐄𝐢𝐧𝐬𝐭𝐞𝐢𝐧 പ്രസിദ്ധപ്പെടുത്തിയ 𝐓𝐡𝐞𝐨𝐫𝐲 𝐨𝐟 𝐫𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 മുന്നോട്ട് വെച്ച, 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐋𝐞𝐧𝐬𝐢𝐧𝐠 ആയിരിക്കാമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്.


എന്നാൽ, 𝐆𝐚𝐥𝐚𝐜𝐭𝐢𝐜 𝐜𝐞𝐧𝐭𝐫𝐞-നും വളയത്തിനും ഒരേ 𝐑𝐞𝐝𝐬𝐡𝐢𝐟𝐭 കാണിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ 𝐋𝐞𝐧𝐬𝐢𝐧𝐠 𝐞𝐟𝐟𝐞𝐜𝐭 അല്ല എന്ന് പിന്നീട് തിരിച്ചറിഞ്ഞു.


എങ്ങനെയായിരിക്കാം ഇത്തരത്തിൽ ഒരു 𝐆𝐚𝐥𝐚𝐱𝐲 രൂപപ്പെട്ടിട്ടുണ്ടാവുക?


ഒരു വലിയ ഗാലക്സിയുടെ കേന്ദ്രത്തിലൂടെ ഒരു ചെറിയ ഗാലക്സി കടന്നുപോകുമ്പോൾ ഇതുപോലൊന്ന് രൂപപ്പെടാം എന്ന് നമുക്കറിയാം. മാത്രമല്ല ഈ ലയനം, വലിയ ഗാലക്സിയിൽ വലിയ തോതിൽ പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നതിന് കാരണമാകും. അതുകൊണ്ടാണ് 𝐘𝐨𝐮𝐧𝐠 𝐬𝐭𝐚𝐫𝐬 കൂടുതൽ കാണപ്പെടുന്നതും! ഇത് നമ്മുടെ അനുമാനത്തെ ശരിവെക്കുന്നതാണ്.


എന്നാൽ, 𝐇𝐨𝐚𝐠'𝐬 𝐎𝐛𝐣𝐞𝐜𝐭-ൻ്റെ കാര്യത്തിൽ 𝐆𝐚𝐥𝐚𝐱𝐲-കൾ തമ്മിൽ ലയിച്ചതിന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്! ഒരു പക്ഷെ ഇത്തരമൊരു ഗാലക്സിയെ ഒരുക്കിയെടുക്കുന്നതിന് പ്രപഞ്ചം മറ്റേതെങ്കിലും മാർഗ്ഗം സ്വീകരിച്ചിരിക്കാം!

Thursday, October 10, 2024

𝐎𝐁𝐒𝐄𝐑𝐕𝐀𝐁𝐋𝐄 𝐔𝐍𝐈𝐕𝐄𝐑𝐒𝐄 / നിരീക്ഷണത്തിനും പരിധി?

 

പ്രപഞ്ചത്തിൻ്റെ യഥാർത്ഥ വലിപ്പമെന്തെന്ന് സത്യത്തിൽ നമുക്കറിയില്ലെങ്കിലും നിരീക്ഷിക്കുന്നതിന് ഒരു പരിധിയുണ്ടെന്ന് ഇന്ന് നമുക്കറിയാം.


എന്തുകൊണ്ടാണാ നിരീക്ഷണ പരിധി?


പ്രപഞ്ചം വികസിക്കുകയാണെന്ന് നമുക്കറിയാം. വെറും വികാസമല്ല 𝐀𝐜𝐜𝐞𝐥𝐞𝐫𝐚𝐭𝐞𝐝 𝐄𝐱𝐩𝐚𝐧𝐬𝐢𝐨𝐧 കൂടിയാണത്. നാം വസ്തുക്കളെ കാണുന്നത് പ്രകാശം ഉപയോഗിച്ചാണ്. പ്രകാശം നമ്മിലേക്ക് എത്തിയെങ്കിൽ മാത്രമേ കാഴ്ച സാധ്യമാകൂ.. എന്നാൽ എത്തിയില്ലെങ്കിലോ?!!


എത്തിയില്ലെങ്കിൽ കാഴ്ച സാധ്യമാകില്ല അത്രതന്നെ! അതായത് പ്രപഞ്ചം അവിടെയുണ്ട് പക്ഷേ നിരീക്ഷണം സാധ്യമല്ല!!


പ്രപഞ്ചത്തിൽ 'പരമാവധി വേഗത' എന്ന ഒരു വേഗതാ പരിധി നിലനിൽക്കുന്നുണ്ട് എന്നായിരുന്നു തൻ്റെ 𝐑𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 𝐭𝐡𝐞𝐨𝐫𝐲-യിലൂടെ ഐൻസ്റ്റൈൻ സമർത്ഥിച്ചത്.


അതായത്, സെക്കൻ്റിൽ 𝟑 ലക്ഷം 𝐤𝐦 എന്ന ഈ വേഗതാ പരിധിയേക്കാൾ വേഗത്തിൽ പ്രകാശമുൾപ്പെടെ ഒരു 𝐈𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧-നും സഞ്ചരിക്കില്ല!


വികസിക്കുന്ന പ്രപഞ്ചത്തിൽ, ഗാലക്സികൾ നമ്മിൽ നിന്നും അകലുന്നതിൻ്റെ വേഗത, വികാസത്തിൻ്റെ സ്വഭാവമനുസരിച്ചും, പ്രപഞ്ചത്തിൻ്റെ വലിപ്പമനുസരിച്ചും എത്രവേണമെങ്കിലുമാകാം!! എന്നാൽ അതിൽ നിന്നും പുറപ്പെടുന്ന പ്രകാശം നമ്മിലേക്കെത്തുന്നതിന് ഒരു ദൂരപരിധിയുണ്ടെന്നാണ് ഇതിനർത്ഥം!! ഈ പരിധിക്കുള്ളിലെ പ്രപഞ്ചത്തെയാണ് നാം 𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞 എന്ന് വിളിക്കുന്നത്.


രസകരമായ കാര്യമെന്തെന്നാൽ, പ്രപഞ്ചത്തിൻ്റെ ആദ്യ കാലങ്ങളിൽ സ്വതന്ത്രമാക്കപ്പെട്ട പ്രകാശം മുഴുവനും ഇനിയും നമ്മിലേക്ക് എത്തിയിട്ടില്ല! എന്നാൽ എത്തിക്കൊണ്ടിരിക്കുന്നുണ്ട്! എത്താത്തതിൻ്റെ കാരണമാണ് മുകളിൽ വിവരിച്ചത്. 𝐂𝐌𝐁𝐑 (Cosmic Microwave Background Radiation ) എന്നു വിളിക്കപ്പെടുന്ന ഈ പ്രകാശത്തെ ഭാവിയിലെ ഒരോ നിമിഷവും ഓരോ വർഷവും നാമത് സ്വീകരിച്ചു കൊണ്ടേയിരിക്കും!


മറ്റൊരു രസകരമായ വിഷയം,


𝐎𝐛𝐬𝐞𝐫𝐯𝐚𝐛𝐥𝐞 𝐔𝐧𝐢𝐯𝐞𝐫𝐬𝐞-ൻ്റെ വ്യാസം 𝟗,𝟑𝟎𝟎 കോടി പ്രകാശവർഷമാണ്. ഇതിനർത്ഥം ഒരു നിരീക്ഷകന് തനിക്ക് ചുറ്റുമുള്ള 𝟒,𝟔𝟓𝟎 കോടി പ്രകാശവർഷം വരെയുള്ള വസ്തുക്കളെ കാണാമെന്നാണ്.


എന്നാൽ, പ്രപഞ്ചത്തിന് വെറും 𝟏,𝟑𝟖𝟐 കോടി വർഷം പഴക്കമേയുള്ളൂ!!


ഈ വിചിത്രതക്കു കാരണം, വസ്തുക്കളിൽ നിന്നുള്ള പ്രകാശം സ്ഥിരവേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, പ്രപഞ്ചവികാസം കാരണം അവയിലേക്കുള്ള ദൂരം 𝐒𝐭𝐫𝐞𝐭𝐜𝐡 ചെയ്യപ്പെടുന്നു എന്നത് കൊണ്ടാണ്!!

Wednesday, October 9, 2024

ഭൂമിക്ക് കുറുകെ തുരങ്കമുണ്ടെങ്കിൽ, എത്ര സമയം കൊണ്ട് മറുപുറത്തെത്താം?

 


ഭൂമിയുടെ ഒരു ഭാഗത്തുനിന്നും മറുഭാഗം വരെ ഒരു തുരങ്കമുണ്ടാക്കി, അതിലേക്ക് ഒരാൾ ചാടുകയാണെന്ന് സങ്കൽപ്പിച്ചാൽ അയാൾ എത്ര സമയം കൊണ്ട് മറുഭാഗത്തെത്തും? ഈ സാങ്കൽപ്പിക തുരങ്കമൊരു 𝐅𝐫𝐢𝐜𝐭𝐢𝐨𝐧𝐥𝐞𝐬𝐬 𝐭𝐮𝐧𝐧𝐞𝐥 ആണെന്ന് കൂടി സങ്കൽപ്പിക്കണം! അതായത് 𝐕𝐚𝐜𝐮𝐮𝐦 ചെയ്ത തുരങ്കം!


അയാൾ കേന്ദ്രത്തിലേക്ക് 𝟗.𝟖𝐦𝐞𝐭𝐞𝐫/𝐬𝐞𝐜 എന്ന വേഗതാ നിരക്കിൽ വീണുകൊണ്ടിരിക്കും!


എന്തുകൊണ്ടെന്നാൽ... ഭൂമിയുടെ ആരം, പിണ്ഡം എന്നിവയെ അടിസ്ഥാനമാക്കിയുള്ള 𝐍𝐞𝐰𝐭𝐨𝐧-ൻ്റെ 𝐔𝐧𝐢𝐯𝐞𝐫𝐬𝐚𝐥 𝐆𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧 𝐋𝐚𝐰 അനുസരിച്ചാണ് ഈ കണക്ക്! ഭൂമിയുടെ ആരത്തിലാണ് 𝟗.𝟖𝐦/𝐬 ത്വരണം അനുഭവപ്പെടുക! തുരങ്കത്തിലൂടെ ചലിക്കുമ്പോൾ, ആരത്തിൽ മാറ്റം വരുമല്ലോ! സ്വഭാവികമായും ത്വരണത്തിലും മാറ്റം വരും!


വീഴ്ചയിൽ, ഓരോ സെക്കൻ്റിലും വേഗത വർധിക്കുമെങ്കിലും, അയാളിൽ അനുഭവപ്പെടുന്ന 𝐆𝐫𝐚𝐯𝐢𝐭𝐲 കുറഞ്ഞു കൊണ്ടിരിക്കും!


പരമാവധി വേഗതയെത്തുമ്പോൾ ആയാൾ കേന്ദ്രത്തിൽ ആയിരിക്കും! എന്നാലവിടെ 𝐆𝐫𝐚𝐯𝐢𝐭𝐲 പൂജ്യമായിരിക്കും!


നിലവിലുള്ള 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲 മൂലം അയാൾ കേന്ദ്രം കടന്ന് 𝐆𝐫𝐚𝐯𝐢𝐭𝐲-ക്ക് എതിർ ദിശയിലേക്ക് സഞ്ചരിക്കും! അതുകൊണ്ട് ഇനിയങ്ങോട്ട് വീഴ്ച എന്ന് പറയാനാകില്ല, ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വരുന്നത് വീഴ്ചയല്ലല്ലോ!


കേന്ദ്രം കടന്നതുമുതൽ, അയാളിലുള്ള 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲-ക്ക് എതിരായി 𝐆𝐫𝐚𝐯𝐢𝐭𝐲 പ്രവർത്തിക്കുന്നത് കൊണ്ട്, 𝐊𝐢𝐧𝐞𝐭𝐢𝐜 𝐞𝐧𝐞𝐫𝐠𝐲- യും, തന്മൂലം വേഗതയും കുറഞ്ഞു വരും. എങ്കിലും അയാളിലുള്ള 𝐄𝐧𝐞𝐫𝐠𝐲, ഭൂമിയുടെ മറുഭാഗത്തിന്റെ അരിക് വരെയെത്താൻ മാത്രമുണ്ടാകും!


അതിന് ശേഷം 𝐆𝐫𝐚𝐯𝐢𝐭𝐲-ക്ക് മുൻതൂക്കം ലഭിക്കുന്നതുകൊണ്ട്, അയാൾ വീണ്ടും കേന്ദ്രത്തിലേക്ക് തന്നെ വീഴും, ഇതാവർത്തിക്കും. പഴയതരം 𝐂𝐥𝐨𝐜𝐤-കളിലെ 𝐏𝐞𝐧𝐝𝐮𝐥𝐚𝐦 പോലെ!


ഇങ്ങനെ 𝟒𝟐 മിനിറ്റും, 𝟏𝟐 സെക്കന്റുമെടുത്ത് അയാൾക്ക് ഭൂമിയുടെ വ്യാസദൂരം സഞ്ചരിക്കാനാകും!


ഏതാണ്ട് മുക്കാൽ മണിക്കൂർ മാത്രം!!


ഇനി അയാൾക്കൊപ്പമുണ്ടായിരുന്ന പൂച്ചയെയും തുരങ്കത്തിലിട്ടാലോ..!!

തീർച്ചയായും പൂച്ചയും ഇതേ സമയം കൊണ്ടുതന്നെ മറുപുറത്തേത്തും!

നീറോയും ബെർത്തയും

 


ഞാൻ ഇവിടെ പറയാൻ പോകുന്ന ബെർത്ത നൂലു നൂല്ക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയായിരുന്നു; അവർക്കതിൽ നല്ല വൈദഗ്ധ്യവും ഉണ്ടായിരുന്നു.


ഒരിക്കൽ, നടന്നുപോകും വഴി അവർ റോമൻ ചക്രവർത്തിയായ നീറോയെ കണ്ടുമുട്ടാനിടയായി. അയാളോട് അവർ പറഞ്ഞു, “ദൈവം അങ്ങയ്ക്ക് ഒരായിരം കൊല്ലം ജീവിക്കാനുള്ള ആയുസ്സ് നല്കുമാറാകട്ടെ!”


ഒരു മനുഷ്യജീവിക്കും സഹിക്കാൻ പറ്റാത്ത വിധം അത്ര ഹീനനായ നീറോയ്ക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് തനിക്കാശംസിക്കുന്ന ഒരാളെക്കണ്ടപ്പോൾ വല്ലാത്ത അത്ഭുതമായി. അയാൾ ആ സ്ത്രീയോടു ചോദിച്ചു, “നിങ്ങൾ അങ്ങനെ എന്നോടു പറഞ്ഞതെന്തിനാണ്‌, സ്ത്രീയേ?”


“കാരണം, കൊള്ളരുതാത്ത ഒരാൾക്കു പിന്നാലെ വരുന്നയാൾ അതിലും കൊള്ളരുതാത്തയാൾ ആയിരിക്കുമല്ലോ.”


നീറോ അപ്പോൾ പറഞ്ഞു, “അതു നന്നായി, ഈ സമയം മുതൽ നാളെ രാവിലെ വരെ നൂല്ക്കുന്ന നൂലെല്ലാം എന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവരിക.” എന്നിട്ടയാൾ പോവുകയും ചെയ്തു.


നൂലു നൂറ്റുകൊണ്ടിരിക്കുമ്പോൾ ബെർത്ത സ്വയം ചോദിച്ചു, “ഞാൻ നൂല്ക്കുന്ന നൂലു കൊണ്ട് അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത്? അത് കൊണ്ട് അയാൾ എന്നെ കെട്ടിത്തൂക്കിയാലും എനിക്കത്ഭുതം തോന്നില്ല. ആ ആരാച്ചാർ എന്തും ചെയ്യും!”


അടുത്ത ദിവസം കൃത്യസമയത്തുതന്നെ അവർ കൊട്ടാരത്തിൽ ഹാജരായി. അയാൾ അവരെ അകത്തേക്കു ക്ഷണിച്ച് അവർ കൊണ്ടുവന്ന നൂല്ക്കെട്ട് ഏറ്റുവാങ്ങി; എന്നിട്ടു പറഞ്ഞു,“ നൂല്ക്കഴിയുടെ ഒരറ്റം കൊട്ടാരവാതിലിൽ കെട്ടിയിട്ട് നൂലു തീരുന്ന ദൂരം വരെ നടക്കുക.“ എന്നിട്ടയാൾ കാര്യക്കാരനെ വിളിച്ചു പറഞ്ഞു, ”ഈ നൂലിന്റെ നീളത്തോളം വഴിയുടെ ഇരുവശവുമുള്ള സ്ഥലം ഈ സ്ത്രീക്കുള്ളതാണ്‌.“


ബെർത്ത അയാൾക്കു നന്ദിയും പറഞ്ഞ് അതീവസന്തോഷത്തോടെ നടന്നു. അന്നു മുതൽ അവർക്ക് നൂല്ക്കേണ്ടിയും വന്നില്ല; കാരണം അവർ ഒരു പ്രഭ്വി ആയിക്കഴിഞ്ഞല്ലോ.


റോമാനഗരത്തിൽ ഈ വാർത്ത പരക്കേണ്ട താമസം പാവപ്പെട്ട സ്ത്രീകളെല്ലാം നീറോയെ കാണാൻ ചെന്നു; അയാൾ ബെർത്തയ്ക്കു കൊടുത്ത പാരിതോഷികം തങ്ങൾക്കും കിട്ടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.


എന്നാൽ നീറോയുടെ മറുപടി ഇതായിരുന്നു, ”ബെർത്ത നൂലു നൂറ്റിരുന്ന ആ പഴയ നല്ല കാലം കഴിഞ്ഞുപോയല്ലോ.“



- ഇറ്റാലോ കാൽവിനോ

ലോകത്തെ അവസാനത്തെ രാത്രി

 


“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?”


“ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?”


“അതെ, കാര്യമായിട്ടു തന്നെ.”


“അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു.


അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു.


“അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാലോ?” അയാൾ പറഞ്ഞു.


“കാര്യമായിട്ടു പറയുകയല്ലല്ലോ?” അയാളുടെ ഭാര്യ ചോദിച്ചു.


അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.


“യുദ്ധം?”


അയാൾ തല കുലുക്കി.


“ഹൈഡ്രജൻ ബോംബും ആറ്റം ബോംബുമല്ലല്ലോ?”


“അല്ല.”


“രോഗാണുക്കളെക്കൊണ്ടുള്ള യുദ്ധം?”


“അതൊന്നുമല്ല,” സാവാധാനം കാപ്പി ഇളക്കിക്കൊണ്ട് അതിന്റെ ഇരുണ്ട ആഴങ്ങളിലേക്കു നോക്കി അയാൾ പറഞ്ഞു. “വേണമെങ്കിൽ ഒരു പുസ്തകം വായിച്ചടയ്ക്കുന്നപോലെ എന്നു പറയാം.”


“എനിക്കൊന്നും മനസ്സിലാകുന്നില്ല.”


“ഇല്ല, ശരിക്കു പറഞ്ഞാൽ എനിക്കും മനസ്സിലാകുന്നില്ല. ഇത് വെറുമൊരു തോന്നലാണ്‌; ചിലപ്പോൾ എനിക്കു പേടി തോന്നും, ചിലപ്പോൾ എനിക്കൊരു പേടിയും തോന്നുകയില്ല- സമാധാനമാണു തോന്നുക.” അയാൾ പെൺകുട്ടികളെയും പ്രദീപ്തമായ വിളക്കുവെട്ടത്തിൽ തിളങ്ങുന്ന അവരുടെ മഞ്ഞമുടിയും ഒന്നു കണ്ണോടിച്ചുനോക്കിയിട്ട് ഒച്ച താഴ്ത്തി. “ഞാനിതുവരെ നിന്നോടു പറഞ്ഞിരുന്നില്ല. നാലു രാത്രി മുമ്പാണ്‌ ഇതാദ്യം ഉണ്ടായത്.”


“ഏത്?”


“ഞാൻ കണ്ട ഒരു സ്വപ്നം. എല്ലാം അവസാനിക്കാൻ പോവുകയാണെന്ന് ഞാൻ സ്വപ്നം കണ്ടു; ഒരു സ്വരം അങ്ങനെ പറയുകയും ചെയ്തു. എനിക്കോർമ്മയുള്ള ഒരു സ്വരവുമായിരുന്നില്ല അത്, എന്നാലും ആരുടെയോ ശബ്ദമായിരുന്നു. ഈ ഭൂമിയിൽ കാര്യങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന് അതു പറഞ്ഞു. കാലത്തെഴുന്നേല്ക്കുമ്പോൾ ഞാനതിനെക്കുറിച്ച് കാര്യമായിട്ടൊന്നും ചിന്തിക്കാൻ പോയില്ല; പിന്നെ ഞാൻ ജോലിക്കു പോയി; പക്ഷേ ആ ചിന്ത പകലു മുഴുവൻ മനസ്സിലുണ്ടായിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ സ്റ്റാൻ വിൽസ് ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു. ‘എന്താണിത്ര ചിന്തിക്കാൻ?’ ഞാൻ ചോദിച്ചു. ‘ഇന്നലെ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു,’ അയാൾ പറയുന്നതിനു മുമ്പേ ആ സ്വപ്നം എന്താണെന്ന് എനിക്കറിയാമായിരുന്നു. എനിക്കു വേണമെങ്കിൽ അതയാളോടു പറയാമായിരുന്നു; ഞാൻ പറഞ്ഞില്ല, അയാൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.”


“അതേ സ്വപ്നം തന്നെയായിരുന്നു?”


“അതെ. അതേ സ്വപ്നം ഞാനും കണ്ടിരുന്നുവെന്ന് ഞാൻ സ്റ്റാനിനോടു പറഞ്ഞു. അയാളതിൽ അത്ഭുതമൊന്നും കാണിച്ചില്ല. ശരിക്കു പറഞ്ഞാൽ അയാൾക്കാശ്വാസമായപോലെയാണ്‌ തോന്നിയത്. പിന്നെ ഞങ്ങൾ ഓഫീസുകൾ മുഴുവൻ കയറിയിറങ്ങാൻ തുടങ്ങി, വെറുതേ ഒരു രസത്തിന്‌. അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമല്ല. നമുക്കൊന്നു നടന്നിട്ടുവരാം, എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. ഞങ്ങളങ്ങു നടന്നു, അത്രതന്നെ; എവിടെയും ഞങ്ങൾ കണ്ടത് ആളുകൾ അവരുടെ മേശയിലോ തങ്ങളുടെ കൈകളിലോ അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്കോ നോക്കി ഇരിക്കുന്നതാണ്‌; കണ്ണുകൾക്കു മുന്നിലുള്ളത് അവർ കാണുന്നുമുണ്ടായിരുന്നില്ല. ചിലരോടു ഞാൻ സംസാരിക്കാൻ നിന്നു; അതുപോലെ സ്റ്റാനും.“


”എല്ലാവരും ആ സ്വപ്നം കണ്ടിരുന്നോ?“


”എല്ലാവരും കണ്ടു. അതേ സ്വപ്നം, ഒരു മാറ്റവുമില്ലാതെ.“


”ആ സ്വപ്നം കണ്ടിട്ടു നിങ്ങൾക്കു വിശ്വസിക്കാൻ തോന്നിയോ?“


”ഉവ്വ്. മുമ്പൊരിക്കലും എനിക്ക് ഇത്ര വിശ്വാസം വന്നിട്ടില്ല.“


”എപ്പോഴാണ്‌ അതു നിലയ്ക്കുക? അതായത്, ലോകം?“


”നമുക്കത് രാത്രിയിൽ എപ്പോഴെങ്കിലുമായിരിക്കും; പിന്നെ, രാത്രി ലോകത്തിന്റെ ഓരോ ഭാഗവുമെത്തുമ്പോൾ ആ ഭാഗവും പോകും. എല്ലാം പോയിത്തീരാൻ ഇരുപത്തിനാലു മണിക്കൂറെടുക്കും.“


കാപ്പിയിൽ തൊടാതെ അവർ അല്പനേരം ഇരുന്നു. പിന്നെ അവരത് സാവധാനമെടുത്ത് പരസ്പരം നോക്കിക്കൊണ്ട് കുടിക്കാൻ തുറങ്ങി.


”നാമിതർഹിക്കുന്നുണ്ടോ?“ ഭാര്യ ചോദിച്ചു.


“ഇതിൽ അർഹതയുടെ കാര്യമൊന്നുമില്ല; വിചാരിച്ചപോലെയല്ല നടന്നതെന്നു മാത്രം. ഇക്കാര്യത്തിൽ നീ തർക്കിക്കാൻ പോലും വന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. എന്തുകൊണ്ടാണത്?”


”അതിനൊരു കാരണമുണ്ടെന്നു തോന്നുന്നു,“ അവർ പറഞ്ഞു.


”ഓഫീസിലുള്ളവർ പറഞ്ഞ അതേ കാരണം?“


അവർ തലയാട്ടി. “എനിക്കതു പറയാൻ തോന്നിയില്ല. ഇന്നലെ രാത്രിയിലാണ്‌ അതു സംഭവിച്ചത്. ഈ ബ്ലോക്കിലെ പെണ്ണുങ്ങൾ അതിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്, അതും തമ്മിൽത്തമ്മിൽ മാത്രം.” അവർ സായാഹ്നപത്രമെടുത്ത് അയാളുടെ നേർക്കു നീട്ടി. “ ഇതിൽ അതിനെക്കുറിച്ച് ഒരു വാർത്തയും ഇല്ല.”


”ഇല്ല. എല്ലാവർക്കും അറിയാം, പിന്നെ അതിന്റെ ആവശ്യമെന്താ?“ അയാൾ പത്രമെടുത്തിട്ട് കസേരയിൽ ചാരിയിരുന്നു. എന്നിട്ടയാൾ കുട്ടികളേയും പിന്നെ അവരെയും നോക്കി. ”നിനക്കു പേടി തോന്നുന്നുണ്ടോ?“


”ഇല്ല, കുട്ടികളുടെ കാര്യമോർത്തിട്ടുപോലും പേടിയില്ല. ഞാൻ പേടിച്ചു മരിച്ചുപോകുമെന്നായിരുന്നു എന്റെ ചിന്തയെങ്കിലും ഇല്ല, എനിക്കൊരു പേടിയും തോന്നുന്നില്ല.“


”ശാസ്ത്രജ്ഞന്മാർ അത്രയൊക്കെ പറഞ്ഞിട്ടുള്ള ആത്മരക്ഷയ്ക്കുള്ള വാസനയൊക്കെ എവിടെപ്പോയി?“


“എനിക്കെങ്ങനെ അറിയാൻ? കാര്യങ്ങൾ യുക്തിക്കനുസരിച്ചാണു നടക്കുന്നതെന്നു തോന്നിയാൽ നമ്മുടെ മനസ്സ് വല്ലാതിളകില്ല. ഇത് യുക്ത്യനുസരിച്ചാണ്‌. നാം ജീവിച്ച രീതി വച്ചു നോക്കിയാൽ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനും പാടില്ല.”


”നമ്മൾ അത്രയ്ക്കു മോശമായിരുന്നില്ലല്ലോ, അല്ലേ?“


”അല്ല, അത്രയ്ക്കു നല്ലവരുമായിരുന്നില്ല. അതാണു പ്രശ്നമെന്ന് എനിക്കു തോന്നുന്നു. നമ്മൾ നമ്മളായിരുന്നു എന്നല്ലാതെ എന്തിന്റെയെങ്കിലും ഒന്നുമായിരുന്നില്ല; അതേ സമയം ലോകത്തിന്റെ വലിയൊരു ഭാഗമാകട്ടെ, തീർത്തും അരോചകമായ പലതുമാകുന്ന തിരക്കിലുമായിരുന്നു.“


വരാന്തയിൽ കുട്ടികൾ ബ്ളോക്കുകൾ കൊണ്ടുള്ള വീട് തട്ടിമറിച്ചിട്ടിട്ട് കൈകൾ വീശി ചിരിക്കുകയായിരുന്നു.


”ഇങ്ങനെയുള്ള ഒരു സമയത്ത് ആളുകൾ തെരുവുകളിലൂടെ അലറിക്കരഞ്ഞുകൊണ്ടോടുമെന്നായിരുന്നു ഞാനെന്നും വിചാരിച്ചിരുന്നത്.“


”അങ്ങനെയാവില്ല എന്നാണ്‌ എന്റെ ഊഹം. ശരിക്കുള്ള കാര്യങ്ങളിൽ ആരും അലറിക്കരയാറില്ല.“


”നിങ്ങളേയും കുട്ടികളേയും ഓർത്തല്ലാതെ എനിക്കു നഷ്ടബോധമൊന്നും ഉണ്ടാകില്ല, അറിയാമോ? നിങ്ങൾ മൂന്നുപേരുമല്ലാതെ നഗരങ്ങളോ കാറുകളോ ഫാക്ടറികളോ എന്റെ ജോലിയോ ഒന്നും എനിക്കിഷ്ടമായിരുന്നില്ല. എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, എന്റെ കുടുംബമല്ലാതെ; വേണമെങ്കിൽ കാലാവസ്ഥയുടെ ഒരു മാറ്റമോ ചൂടുകാലത്ത് ഒരു ഗ്ലാസ് തണുത്ത വെള്ളമോ അല്ലെങ്കിൽ ഉറക്കം എന്ന ധാരാളിത്തമോ പറയാം. ശരിക്കു നോക്കിയാൽ കുഞ്ഞുകാര്യങ്ങൾ. ഇവിടെ ഇങ്ങനെയിരുന്ന് ഈ മട്ടിൽ സംസാരിക്കാൻ നമുക്കെങ്ങനെ പറ്റുന്നു?“


”നമുക്കു വേറൊന്നും ചെയ്യാനില്ലാത്തതിനാൽ.“


“അതെയതെ; എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാം അതു ചെയ്യുമായിരുന്നു. ലോകചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും തലേ രാത്രിയിൽ തങ്ങൾ എന്തു ചെയ്യാൻ പോവുകയായിരുന്നു എന്ന് ആളുകൾക്ക് ശരിക്കും മനസ്സിലാകുന്നത് എന്നെനിക്കു തോന്നുന്നു.”


“ഈ രാത്രിയിൽ, അടുത്ത കുറച്ചു മണിക്കൂർ നേരത്തേക്ക്, മറ്റുള്ളവരെല്ലാം എന്തായിരിക്കും ചെയ്യാൻ പോകുന്നത്?”


”തിയേറ്ററിൽ പോവുക, റേഡിയോ കേൾക്കുക, റ്റീ വി കാണുക, ചീട്ടു കളിക്കുക, കുട്ടികളെ കിടത്തിയുറക്കുക, അവരും ഉറങ്ങാൻ നോക്കുക, അതൊക്കെത്തന്നെ, എന്നത്തെയും പോലെ.“


”ഒന്നാലോചിച്ചാൽ അതിൽ അഭിമാനിക്കുകയും ചെയ്യാം- എന്നത്തെയും പോലെ.“


”നമ്മൾ അത്ര മോശക്കാരല്ല.“


അവർ അല്പനേരം അങ്ങനെയിരുന്നു; പിന്നയാൾ കുറച്ചുകൂടി കാപ്പി പകർന്നു. “അത് ഇന്നു രാത്രിയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കെങ്ങനെ തോന്നി?”


“കാരണം.”


“എന്തുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പത്തു കൊല്ലത്തിനുള്ളിലെ ഒരു രാത്രി, അല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം മുമ്പത്തെ ഏതെങ്കിലും രാത്രി അവസാനരാത്രി ആയില്ല?”


“ചരിത്രത്തിൽ ഇതിനു മുമ്പൊരിക്കലും 1951 ഫെബ്രുവരി 30 എന്ന തീയതി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം; ഇപ്പോൾ അതായിരിക്കെ, മറ്റേതൊരു തീയതിയും അർത്ഥമാക്കുന്നതിൽ കൂടുതൽ ഈ തീയതി അർത്ഥമാക്കുന്നതിനാലായിരിക്കാം; ലോകമെങ്ങും കാര്യങ്ങൾ ഒരേപോലെ ആയത് ഈ വർഷമായതുകൊണ്ടാവാം; അതുകൊണ്ടാവാം ലോകാവസാനം ഇന്നായതും.”


“ഇന്നു രാത്രിയിൽ സമുദ്രത്തിനു മുകളിലൂടെ ഇരുവശത്തേക്കും പറക്കുന്ന യുദ്ധവിമാനങ്ങൾ ഇനി കര കാണില്ല.”


“അതും ഭാഗികമായ കാരണമാണ്‌.”


“അപ്പോൾ,” അയാൾ ചോദിച്ചു, “ഇനിയെന്താ? പാത്രങ്ങൾ കഴുകിവച്ചാലോ?”


അവർ പാത്രങ്ങൾ നന്നായി കഴുകി നല്ല വൃത്തിയിൽ അടുക്കിവച്ചു. എട്ടരയ്ക്ക് മക്കളെയവർ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തി; കട്ടിലിനരികിലെ കുഞ്ഞുവിളക്കുകളുടെ സ്വിച്ചിട്ടിട്ട് വാതിൽ അല്പമൊന്നു തുറന്നുവയ്ക്കുകയും ചെയ്തു.


“ഞാൻ ആലോചിക്കുകയാണ്‌,”


“എന്ത്?”


“വാതിൽ ചേർത്തടയ്ക്കണോ അതോ അവർ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന മട്ടിൽ ഒന്നു ചാരിയാൽ മതിയോ എന്ന്.”


“അതിന്‌ കുട്ടികൾക്കെന്തെങ്കിലും അറിയാമോ- അവരോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?”


“ഇല്ലില്ല. അല്ലെങ്കിൽ അവർ നമ്മളോടതു ചോദിക്കേണ്ടതല്ലേ?”


അവർ പത്രങ്ങൾ വായിച്ചും സംസാരിച്ചും റേഡിയോയിൽ പാട്ടു കേട്ടും ഇരുന്നു; പിന്നെ ക്ലോക്കിൽ പത്തരയും പതിനൊന്നും പതിനൊന്നരയും അടിക്കുന്നതും കേട്ട്, ഫയർ പ്ലേസിലെ കനലുകളും നോക്കി അവരിരുന്നു. ലോകത്തെ മറ്റുള്ളവരെക്കുറിച്ച് അവരോർത്തു; അവരും തങ്ങളുടേതായ രീതിയിൽ ഈ രാത്രി കഴിച്ചുകൂട്ടുകയാവും.


അയാൾ എഴുന്നേറ്റ് അവരെ ദീർഘമായി ചുംബിച്ചു.


“നമ്മൾ എന്തായാലും പരസ്പരം മോശമായി പെരുമാറിയിട്ടില്ല.”


“നിനക്കു കരച്ചിൽ വരുന്നുണ്ടോ?”


”അങ്ങനെയൊന്നുമില്ല.“


അവർ ഓരോ മുറിയിലും ചെന്ന് ലൈറ്റുകൾ കെടുത്തിയിട്ട് വാതിലുകൾ പൂട്ടി; പിന്നെയവർ കിടപ്പുമുറിയിൽ ചെന്ന് രാത്രിയുടെ തണുത്ത ഇരുട്ടിൽ നിന്നുകൊണ്ട് വേഷം മാറി. ഭാര്യ എന്നും ചെയ്യുന്നപോലെ വിരിപ്പെടുത്ത് നന്നായി മടക്കി കസേരയിലേക്കിട്ടു. “വിരിപ്പുകൾക്കു നല്ല തണുപ്പും വൃത്തിയുമുണ്ട്,” അവർ പറഞ്ഞു.


”എനിക്കു ക്ഷീണം തോന്നുന്നു.“


”നമുക്കു രണ്ടുപേർക്കും.“


അവർ കട്ടിലിൽ കയറി മലർന്നുകിടന്നു.


“ഇപ്പോ വരാമേ,” ഭാര്യ പറഞ്ഞു.


അവർ എഴുന്നേല്ക്കുന്നതും വീടിനു പിന്നിലേക്കു പോകുന്നതും അയാൾ കേട്ടു; പിന്നെ ഒരു വാതിൽ അടയുന്നതിന്റെ നേർത്ത കിരുകിരുക്കം അയാൾ കേട്ടു; ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ മടങ്ങിവന്നു. “അടുക്കളയിൽ ടാപ്പടയ്ക്കാൻ മറന്നുപോയി,” അവർ പറഞ്ഞു. “അതടച്ചു.”


അതിലെന്തോ തമാശ തോന്നിയതുകൊണ്ട് അയാൾക്കു ചിരിക്കാതിരിക്കാൻ പറ്റിയില്ല.


താൻ ചെയ്തതിലെ തമാശ മനസ്സിലാക്കികൊണ്ട് അവരും അയാളോടൊപ്പം ചിരിച്ചു. പിന്നെ അവർ ചിരി നിർത്തി കൈകൾ പരസ്പരം പിണച്ച്, തലകൾ അടുപ്പിച്ച് കുളിർമ്മയുള്ള ആ മെത്തയിൽ കിടന്നു.


“ഗുഡ് നൈറ്റ്,” ഒരു നിമിഷം കഴിഞ്ഞ് അയാൾ പറഞ്ഞു.


”ഗുഡ് നൈറ്റ്,“ അവരും പറഞ്ഞു, എന്നിട്ടു പതുക്കെ, ”ഡിയർ...“

*




അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ Ray Douglas Bradbury (1920-2012)യെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിക്കുന്നത് ആധുനികകാലത്ത് സയൻസ് ഫിൿഷനെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ ഏറ്റവുമധികം പങ്കു വഹിച്ച എഴുത്തുകാരൻ എന്നാണ്‌. ഫാറൻഹീറ്റ് 451 ആണ്‌ ഏറ്റവും പ്രശസ്തമായ നോവൽ. കഥകൾക്കും കവിതകൾക്കും  പുറമേ സിനിമയ്ക്കും ടെലിവിഷനും വേണ്ടിയും എഴുതിയിരുന്നു.



 - റേ ബ്രാഡ്ബറി 

തേടിപ്പോയവൻ

 


ശത്രുദേശത്തു വിട്ടുപോയതു വീണ്ടെടുക്കാൻ

ഒരുനാൾ ഞാൻ  പുറപ്പെട്ടുപോയി:

തെരുവുകളവർ അടച്ചുകളഞ്ഞു,

മുഖത്തു കൊട്ടിയടച്ചു വാതിലുകൾ;

തീയും വെള്ളവും കൊണ്ട്‌

അവരെന്നെ നേരിട്ടു.

എന്റെമേലവർ മലമെടുത്തെറിഞ്ഞു.

സ്വപ്നത്തിൽ പൊട്ടിപ്പോയ കിനാക്കളേ

എനിക്കു വേണ്ടു:

ചില്ലു കൊണ്ടൊരു കുതിര,

പൊട്ടിപ്പോയ ഒരു വാച്ച്‌.


ആർക്കുമറിയേണ്ട

എന്റെ ദുർഭഗജാതകം,

എന്റെ കേവലനിസ്സംഗത.


സ്ത്രീകളോടു ഞാൻ വ്യർത്ഥവാദം ചെയ്തു,

കക്കാൻ വന്നവനല്ല ഞാൻ,

നിങ്ങളുടെ മുത്തശ്ശിമാരെ കൊല്ലാനുമല്ല;

ഒരു പെട്ടിക്കുള്ളിൽ നിന്നു ഞാൻ പുറത്തുവരുമ്പോൾ,

പുകക്കുഴൽ വഴി ഞാനിറങ്ങിവരുമ്പോൾ

വലിയ വായിലേ അവർ നിലവിളിച്ചു.


എന്നിട്ടുമെത്ര പകലുകളിൽ,

പേമഴ പെയ്യുന്ന രാത്രികളിൽ

തേടിത്തേടി ഞാൻ നടന്നു.

സ്നേഹമില്ലാത്ത മാളികകളിൽ

കൂരയൂർന്നും വേലി നൂണും

രഹസ്യത്തിൽ ഞാൻ കടന്നു,

കമ്പളങ്ങളിൽ ഞാനൊളിച്ചു,

മറവിയോടു പോരടിക്കുകയായിരുന്നു ഞാൻ.


എനിക്കായില്ല തേടിപ്പോയതിനെ കണ്ടെത്താൻ.


ആരുടെ പക്കലുമില്ല എന്റെ കുതിര,

എന്റെ പ്രണയങ്ങൾ,

എണ്ണം തെറ്റിയ ചുംബനങ്ങൾക്കൊപ്പം

എന്റെയോമനയുടെ അരക്കെട്ടിൽ

എനിക്കു നഷ്ടമായ പനിനീർപ്പൂവും.


അവരെന്നെ തടവിലിട്ടു,

അവരെന്നെ പീഡിപ്പിച്ചു,

അവരെന്നെ തെറ്റിദ്ധരിച്ചു,

പേരുകേൾപ്പിച്ച പോക്കിരിയായി

അവർക്കു ഞാൻ.

ഇന്നെന്റെ നിഴലിനെത്തേടിയോടലില്ല ഞാൻ,

ആരെയും പോലെ സാമാന്യനുമായി ഞാൻ.

എന്നാലിന്നും ഞാനോർക്കാറുണ്ട്,

എന്റെ പ്രിയം, എനിക്കു നഷ്ടമായത്‌:

ഒരിലച്ചാർത്തിതാ തുറക്കുന്നു,

ഓരോരോ ഇലയായി,

ഒടുവിൽ നിഷ്പന്ദയാവുന്നു നീ-

നഗ്നയും.


- നെരൂദ